തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയമമാറ്റം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമെന്ന് സര്‍ക്കാര്‍. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നാളെ(25.07.25) മതസംഘടനകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കാണു ചര്‍ച്ച. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണു നാളത്തേക്കു മാറ്റിയത്. സമസ്ത അടക്കം വിവിധ സംഘടനകള്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമരപ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം പഠനസമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതാണു സംഘനകളുടെ എതിര്‍പ്പിനിടയാക്കിയത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് നടത്താനുള്ള തീരുമാനം മതപഠനത്തിനു തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അതേസമയം, സ്‌കൂള്‍ സമയമാറ്റം നിശ്ചയിച്ചത് കോടതി നിര്‍ദേശപ്രകാരമാണെന്നും ഇക്കാര്യം സംഘടനകളെ ബോധ്യപ്പെടുത്താനാണു ചര്‍ച്ചയെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ഓഗസ്റ്റ് 5ന് കലക്ടറേറ്റുകള്‍ക്കു മുന്നിലും സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റിനു മുന്നിലും ധര്‍ണ നടത്തുമെന്ന് സമസ്ത അറിയിച്ചിരുന്നു.
എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കുശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. സ്‌കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഈ ഉത്തരവ്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്.220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്.






