തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
സ്വർണം വാങ്ങുന്നതുമുതൽ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതുവരെയുള്ള ഓരോ ഘട്ടത്തിനും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനുമുള്ള നടപടികൾക്ക് പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിലുള്ള ലോഹത്തിന്റെ അളവ്, തൂക്കം, പഴക്കം തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ രേഖകളാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൊതിയുന്ന ജോലികൾ പൂർത്തിയാക്കി ഭാരനിർണയം നടത്തിയതിന് ശേഷമേ പണം കൈമാറാവൂ എന്നും നിർദേശമുണ്ട്.
സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ, ഭൂമി, കെട്ടിടങ്ങൾ, മറ്റ് സ്ഥിര-ജംഗമ ആസ്തികൾ എന്നിവയുടെ നിലവിലെ മൂല്യം തിട്ടപ്പെടുത്താനാണ് സർക്കാർ നടപടി. ഇതിന്റെ ചുമതല ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിനാണ്.
ഓരോ ദേവസ്വം ബോർഡിന് കീഴിലുമുള്ള ക്ഷേത്രങ്ങളുടെ ആസ്തി സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കും. സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ ആകെ ആസ്തിമൂല്യം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം.













