ഡൽഹിയിലെ കനത്ത വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. 50 ശതമാനം സർക്കാർ ജീവനക്കാർ ഇനി വീട്ടിലിരുന്ന് ജോലി ചെയ്യും. മലിനീകരണം കുറയ്ക്കുന്നതിനായാണ് സർക്കാർ അടിയന്തരമായി ഇങ്ങനെ ഒരു നടപടിയെടുത്തത്.
ദില്ലി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. വർക്ക് ഫ്രം ഹോം ഏതു രീതിയിൽ നടപ്പാക്കുമെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി സർക്കാർ ചർച്ച ചെയ്യും. നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. ശ്വാസതടസ്സം ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ച് വരുകയാണ്.
അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്
മലിനീകരണ തോത് കൂടി വരുന്നത് കണക്കിലെടുത്ത് ദില്ലിയിൽ സ്കൂളുകൾ അടച്ചിരിക്കുകയാണ്. പത്ത്, പന്ത്രണ്ട് ഉൾപ്പെടെയുള്ള ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറ്റി. ദില്ലി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്.
മലിനീകരണ തോത് കൂടിയതോടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. വായുമലിനീകരണം കൂടിയ കാരണത്താൽ യാത്രയ്ക്കായി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.










