ഉത്തർപ്രദേശ്:ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ വിവാഹ ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വിവാഹത്തിൽ നിന്ന് വധു പിന്മാറി. വരന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കുടുംബം മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധു ഈ തീരുമാനമെടുത്തത്. സാകിത് മേഖലയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെ പീഠത്തിൽ ഇരിക്കുകയായിരുന്ന വരൻ ബാലൻസ് തെറ്റി കസേരയിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഈ സംഭവം വിവാഹത്തിനെത്തിയവർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും തുടർന്ന് വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിന് കാരണമാവുകയും ചെയ്തു.
തുടക്കത്തിൽ പരിഭ്രമം മൂലമുണ്ടായ അസ്വസ്ഥതയാണെന്ന് കരുതിയെങ്കിലും, വരന്റെ ആരോഗ്യകാര്യത്തിൽ വധുവിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ തർക്കം രൂക്ഷമായി. വിവാഹാലോചന നടന്ന സമയത്ത് വരന്റെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചുവെന്നാണ് വധുവിന്റെ വീട്ടുകാർ ഉന്നയിച്ച ആരോപണം. നാട്ടിലെ മുതിർന്നവരും ബന്ധുക്കളും ഇടപെട്ട് രാത്രി മുഴുവൻ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വരന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറച്ച നിലപാടാണ് വധു സ്വീകരിച്ചത്.
തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെടുകയും വധുവിന്റെ ഭാഗത്തുനിന്നുള്ള രണ്ടുപേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പോലീസിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിട്ടും വിവാഹം വേണ്ടെന്ന തീരുമാനത്തിൽ വധുവും കുടുംബവും ഉറച്ചുനിന്നു. ഒടുവിൽ വധുവിനെ കൂട്ടാതെ വരനും സംഘവും മടങ്ങിപ്പോയി. സംഭവത്തിൽ ഇതുവരെ ഇരുവിഭാഗവും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വിദേശ് രാതി അറിയിച്ചു.






