കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി ലോക്‌സഭാ സീറ്റിനെച്ചൊല്ലിയുള്ള അവകാശവാദം കോൺഗ്രസിനകത്ത് കടുത്ത ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് വഴിവെക്കുകയാണ്. അവകാശവാദം ഉന്നയിച്ചത് വ്യക്തി താല്പര്യത്തിന് വേണ്ടിയെന്നാണ് ഒരു വിഭാഗത്തിൻറെ ആരോപണം. ഇതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ ചൂടേറുകയാണ്.
ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാൽ ഇടുക്കി സീറ്റ് വിട്ടുനൽകില്ലെന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം.
മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ, 1980, 1982 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോസ് കുറ്റിയാനിയും 1987-ൽ റോസമ്മ ചാക്കോയുമാണ് ഇവിടെ നിന്നും വിജയിച്ചത്. തുടർന്ന് 1996-ൽ ജനതാദളിലെ പി.പി. സുലൈമാൻ റാവുത്തർ മണ്ഡലം പിടിച്ചെടുത്തതോടെയാണ് രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടായത്.
2001 ൽ റോഷി അഗസ്റ്റിലൂടെ യുഡിഎഫ് തിരിച്ചു പിടിച്ചു പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിൽ നിന്നാണ് റോഷി അഗസ്റ്റിൻ ജയിച്ചത്. കേരള കോൺഗ്രസ് എം മുന്നണി മാറിയതോടെ കഴിഞ്ഞ തവണ എൽഡിഎഫിനൊപ്പം നിന്നപ്പോഴും റോഷിയെ മണ്ഡലം തുണച്ചു. ഇതോടെ മന്ത്രിയുമായി. ഇത്തവണ ആറാമങ്കത്തിനിറങ്ങുകയാണ് റോഷി. കഴിഞ്ഞ തവണ 5573 വോട്ടുകൾക്കാണ് റോഷി അഗസ്റ്റിൻറെ വിജയം.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫിനേക്കാൾ 15750 ഓളം വോട്ടുകൾ യുഡിഎഫിന് കൂടുതൽ കിട്ടിയിട്ടുണ്ട്. പാർലമെൻറ് തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മുൻതൂക്കം. കോൺഗ്രസ് ഏറ്റെടുത്താൽ മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് നേതൃത്വത്തിൻറെ കണക്കു കൂട്ടൽ.
അതേസമയം, പി ജെ ജോസഫിനെ പിണക്കാതെ എങ്ങനെ സീറ്റ് ഏറ്റെടുക്കുമെന്നതാണ് കേൺഗ്രസ് സംസ്ഥാന നേതൃത്വത്തെ കുഴക്കുന്നത്. പകരം വിജയ സാധ്യതയുള്ള മണ്ഡലം വിട്ടു തരാമെന്ന ഫോർമുല ജോസഫ് അംഗീകരിച്ചാൽ മാത്രമേ ചർച്ച മൂന്നോട്ടു പോകൂ. അടുത്ത യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന വിവരം.
കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യവുമായി ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി രംഗത്ത് വന്നിരുന്നു. ഇത് കേരള കോൺഗ്രസ് പൂർണമായും തള്ളിയെങ്കിലും വിഷയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ചർച്ചയാവുകയാണ്. ജോയ് വെട്ടിക്കുഴി ഇടുക്കി സീറ്റ് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് അവകാശവാദത്തിന് പിന്നിലെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ഉയരുന്ന വിമർശനം.
ജില്ലയിൽ തൊടുപുഴയെ കൂടാതെ കേരള കോൺഗ്രസ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി. റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തി ഇത്തവണ തിരികെ വരാൻ ആകുമെന്ന് പ്രതീക്ഷ കേരള കോൺഗ്രസ് വെച്ചുപുലർത്തുന്നുണ്ട്. വിജയപ്രതീക്ഷ നിലനിൽക്കെ കോൺഗ്രസ് നേതാക്കൾ അനാവശ്യ ചർച്ചകൾ സൃഷ്ടിക്കുന്നതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തിയുണ്ട്.
ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവർക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ വിജയിക്കാനാകുന്ന സാഹചര്യവും ജോസഫ് ഗ്രൂപ്പിനില്ലെന്നാണ് കോൺഗ്രസ് ഉറച്ചുപറയുന്നത്.
നാലു സീറ്റുകൾക്ക് പകരമായി പൂഞ്ഞാർ ഉൾപ്പെടെയുള്ള മറ്റ് ചില സീറ്റുകൾ കേരള കോൺഗ്രസിന് നൽകി ഒരു ഒത്തുതീർപ്പിലെത്താനാണ് കോൺഗ്രസിന്റെ ശ്രമം. ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം. ഏതയാലും ഇടുക്കി കോൺഗ്രസ്സ് തിരിച്ചുപിടിക്കുമെന്നാണ് പൊതുവെയുളള വിലയിരുത്തൽ.






