പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍. സംവിധായകന്‍ അനുരാജ് മനോഹര്റാണ് വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയത് . പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സംവിധായകന്‍ അനുരാജ് മനോഹര്‍ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നല്‍കിയിരുന്നു. പമ്പ പ്രമേയമാക്കിയ ചിത്രത്തില്‍, മകരവിളക്ക് അടക്കം ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ശബരിമലയില്‍ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കുള്ള കാര്യം ചൂണ്ടിക്കാട്ടി കെ ജയകുമാര്‍ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ ഈ നിഷേധത്തെ തുടർന്ന് സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള എഡിജിപിയെ സമീപിച്ചു അനുരാജ് .അദ്ദേഹം പമ്പയില്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കിയെന്നാണ് അനുരാജ് മനോഹര്‍ പറയുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെത്തുടര്‍ന്ന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറിന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടാണ് പ്രസിഡന്റിന് നല്‍കിയത്.
മകരവിളക്ക് മാത്രമല്ല, മറ്റു പല ദിവസങ്ങളിലും സന്നിധാനത്തും പരിസരത്തും ചിത്രീകരണം നടത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന പെന്‍ഡ്രൈവും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിയമോപദേശം തേടി. ഏതൊക്കെ തരത്തിലുള്ള നിയമലംഘനങ്ങളാണ് നടന്നിട്ടുള്ളതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ലീഗല്‍ സെല്ലിനോട് കെ ജയകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




