മക്ക: 18 ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് മിനായിൽ താമസിക്കുന്ന ഹാജിമാർ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്കാര ശേഷം മക്കയിൽനിന്ന് അറഫാത്തിലേക്ക് നീങ്ങും. ഞായറാഴ്ച വൈകീട്ട് മുതൽ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇതിൽ 20,000 പേർ കേരളത്തിൽ നിന്നാണ്.
ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ സൗദിയിൽ എത്തിയത്. എല്ലാ ആഭ്യന്തര തീർഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകൽ അറഫയിൽ പ്രാർഥനയിൽ കഴിയുന്ന തീർഥാടകർ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായിൽ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും.






