പത്തനംതിട്ട: അടഞ്ഞുകിടന്ന വീട്ടിൽ കള്ളൻ രണ്ട് ദിവസത്തിനിടെ രണ്ടുതവണ മോഷണം നടത്തി. വള്ളംകുളം പടിഞ്ഞാറ് മനയ്ക്കച്ചിറ നിലക്കത്താനത്ത് പരേതനായ എം.കെ. രാമചന്ദ്രൻ നായരുടെ വീട്ടിലാണ് സംഭവം. രണ്ടുവർഷമായി വീട് അടഞ്ഞുകിടക്കുകയാണ്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ മകൻ സതീഷ് ചന്ദ്രനാണ് ആദ്യ മോഷണം കണ്ടെത്തിയത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ സ്വർണമോതിരം, ഓട്ടുപാത്രങ്ങൾ, ടി.വി., ഇൻവർട്ടർ എന്നിവ ഉൾപ്പെടെ ഏകദേശം നാല് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.
സംഭവത്തിൽ തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ വീണ്ടും വീട്ടിലെത്തിയ സതീഷ് ചന്ദ്രൻ രണ്ടാമതും മോഷണം നടന്നതായി കണ്ടെത്തി. അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ ഗ്യാസ് സിലിൻഡറും ടേപ്പ് റെക്കോഡറും കാണാതായതായി കണ്ടെത്തി.വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സതീഷ് ചന്ദ്രന്റെ പരാതിയിൽ തിരുവല്ല പോലീസ് രണ്ടാമത്തെ മോഷണത്തിനും കേസ് രജിസ്റ്റർ ചെയ്തു.






