ലണ്ടൻ: ആഗോളതലത്തിൽ ക്രിക്കറ്റിന്‍റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനൊപ്പം ടൂർണമെന്‍റുകളിലെ ആവേശം ഉർത്താൻ ലക്ഷ്യമിട്ട് ലോകകപ്പ് ഘടനയിൽ വൻ അഴിച്ചുപണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബുധനാഴ്ച എഡിൻബറോയിൽ ചേർന്ന വാർഷിക യോഗത്തിലാണ് ഐസിസി ഈ ചരിത്രപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് ഘട്ടങ്ങളിലെ വിരസമായ മത്സരങ്ങൾ പൂർണ്ണമായും ഒഴിവാക്കി, ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ കടുത്ത പോരാട്ടവീര്യം നിലനിർത്താനാണ് ഐസിസിയുടെ പുതിയ നീക്കം. 2027-ലെ പുരുഷ ഏകദിന ലോകകപ്പിലും 2028-ലെ ടി20 ലോകകപ്പിലുമായിരിക്കും ഈ പുതിയ നിയമങ്ങൾ നടപ്പിലാകുക. ഏകദിന ലോകകപ്പിൽ പഴയ ഗ്രൂപ്പ് ഘട്ട രീതിക്ക് പകരം നാല് റൗണ്ടുകളുള്ള കടുത്ത മത്സരക്രമമാണ് ഇനി വരുന്നത്.
റൗണ്ട് 1-സൂപ്പർ സീരീസ്
ഏറ്റവും കുറഞ്ഞ റാങ്കുള്ള അവസാനത്തെ 3 ടീമുകൾ ടൂർണമെന്‍റിന്‍റെ പ്രധാന ഘട്ടത്തിന് മുൻപ് പരസ്പരം മത്സരിക്കും. ഇതിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഒരേയൊരു ടീമിന് മാത്രമേ ബാക്കി 11 മുൻനിര ടീമുകൾക്കൊപ്പം പ്രധാന ടൂർണമെന്‍റിലേക്ക് പ്രവേശനമുള്ളൂ. ബാക്കി രണ്ട് ടീമുകൾ തുടക്കത്തിലേ പുറത്താകും.
റൗണ്ട് 2-ഗ്രൂപ്പ് ഘട്ടങ്ങൾ
അവശേഷിക്കുന്ന 12 ടീമുകളെ 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഇരു ഗ്രൂപ്പിലെയും ആദ്യ 3 ടീമുകൾ വീതം നേരിട്ട് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. അവശേഷിക്കുന്ന ഒരു സ്ഥാനം (ഏഴാം സ്ഥാനം) ഇരു ഗ്രൂപ്പുകളിലെയും മൊത്തം പ്രകടനം വിലയിരുത്തി ഏറ്റവും മികച്ച പോയിന്‍റുള്ള ടീമിന് നൽകും.
റൗണ്ട് 3-സൂപ്പർ 7 മാരത്തൺ
മുൻപുണ്ടായിരുന്ന ‘സൂപ്പർ സിക്സ്’ രീതിക്ക് പകരം യോഗ്യത നേടിയ 7 ടീമുകളെ ഉൾപ്പെടുത്തി ഒരൊറ്റ ലീഗ് ഘട്ടം (സൂപ്പർ 7) രൂപീകരിക്കും. ഈ റൗണ്ട് റോബിൻ ലീഗിലെ ആദ്യ 4 സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും.
ടി20 ലോകകപ്പിൽ എലിമിനേറ്റർ
2028-ലെ ടി20 ലോകകപ്പിൽ 20 ടീമുകൾ തന്നെ പങ്കെടുക്കുമെങ്കിലും സൂപ്പർ 8 ഘട്ടത്തിന് പകരം ‘സൂപ്പർ 10’ ഘട്ടവും ഐപിഎൽ മാതൃകയിലുള്ള ‘എലിമിനേറ്ററുകളും’ അവതരിപ്പിക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ 5 ഗ്രൂപ്പുകള്‍
മുൻപുണ്ടായിരുന്ന 5 ടീമുകൾ അടങ്ങിയ 4 ഗ്രൂപ്പുകൾക്ക് പകരം, ഇനി 4 ടീമുകൾ വീതമുള്ള 5 ഗ്രൂപ്പുകളായിരിക്കും ഉണ്ടാകുക. ഗ്രൂപ്പ് മത്സരങ്ങളുടെ എണ്ണം 40-ൽ നിന്ന് 30 ആയി കുറയും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
സൂപ്പർ 10 ഘട്ടം
യോഗ്യത നേടുന്ന 10 ടീമുകളെ 5 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. അസോസിയേറ്റ് (ചെറിയ) രാജ്യങ്ങൾക്ക് കൂടുതൽ വലിയ മത്സരങ്ങൾ കളിക്കാൻ ഇതിലൂടെ അവസരം ലഭിക്കും.
രണ്ട് ഗ്രൂപ്പുകളിലും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടും. എന്നാൽ ഫൈനൽ ഫോറിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി കടുത്ത പ്ലേ-ഓഫ് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനക്കാർ, ഗ്രൂപ്പ് ബി-യിലെ മൂന്നാമത്തെയും രണ്ടാമത്തെയും സ്ഥാനക്കാരുമായി ‘എലിമിനേറ്റർ’ മത്സരങ്ങൾ കളിക്കും. ഇതിൽ ജയിക്കുന്നവരായിരിക്കും സെമിയിലെത്തുന്ന അവസാന രണ്ട് ടീമുകൾ.




