കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് ഏകദേശം 18,000 പേർ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ .ഹരിയാനയിലെ നിയമസഭയിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പൊതുജനാരോഗ്യത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ് . 2020 മുതൽ ഹൃദയസംബന്ധമായ മരണങ്ങൾ കൂടുതലായിരുന്നു.കോവിഡ്-19 അണുബാധയുമായോ വാക്‌സിനേഷന്റെ പാർശ്വഫലങ്ങളുമായോ ഇതിന് ബന്ധമുണ്ടോ എന്ന, കോൺഗ്രസ് എംഎൽഎ ഉയർത്തിയ ആശങ്ക അറിയിച്ചതിന്റെ പിന്നാലെയാണ് സംസ്ഥാന സർക്കാർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് .
18-45 വയസ്സുവരെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് പ്രധാന കാരണം രോഗനിർണയം നടത്താത്ത ഹൃദ്രോഗങ്ങളാണെന്നാണ് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച 2025-ലെ AIIMS-ICMR പഠനത്തിൽ പറയുന്നത്. ഇത്തരം കേസുകളിൽ 42.6 ശതമാനം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരാണ്. മുമ്പ് ഹൃദ്രോഗം എന്നത് പ്രായമായവരുടെ പ്രശ്‌നമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, അതിലെ മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഹരിയാനയിൽ നിന്നുള്ള ഈ റിപ്പോർട്ടുകൾ. മരണകാരണമാകുന്ന ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങൾ വർഷങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങുന്നതാണെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .






