തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യും. കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളില്‍ തീവ്രമഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയത്ത് കനത്തമഴയാണ് പെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മഴ കൂടുതൽ ശക്തം. തീക്കോയി, തലനാട്, വാഗമണ്‍ പ്രദേശങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടകരമായ അവസ്ഥയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജില്ലയുടെ വനമേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
വടക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറി മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കന്‍ ആന്‍ഡമാന്‍ കടലിലുമായി സ്ഥിതി ചെയ്യുകയാണ്. തുടര്‍ന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി നാളെ ( തിങ്കളാഴ്ച) മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും ചൊവ്വാഴ്ചയോടെ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.













