തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴയില്‍ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് 14 ക്യാമ്പുകള്‍ തുറന്നു. 71 കുടുംബങ്ങളില്‍ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കോന്നിയിലും കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും വീടുകള്‍ തകര്‍ന്നു. കനത്ത കാറ്റില്‍ ഇടുക്കി തൊപ്പിപ്പാളയില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. മഴ ശക്തമായതോടെ കോഴിക്കോട് മാവൂര്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി.
ദേശീയപാതയില്‍ കോഴിക്കോട് വടകരയിലും വിള്ളല്‍. കണ്ണൂര്‍ കുപ്പത്ത് മണ്ണിടിച്ചിലുണ്ടായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ തകരാറിനെ തുടര്‍ന്ന് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മഴക്കാലം നേരത്തെയെത്തിയതിനാല്‍ വാര്‍ഷിക അറ്റകുറ്റപണി നടത്താനായില്ലെന്നാണ് ജലസേചന വകുപ്പ് നല്‍കുന്ന വിശദീകരണം. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
സംസ്ഥാനത്ത് ഇന്നും (27.05.25)അതി തീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും.






