തിരുവനന്തപുരം : പവന് വില എത്ര കൂടിയാലും സത്യസന്ധതയ്ക്ക് തന്നെയാണ് പൊന്നിനേക്കാൾ മൂല്യമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് വിതുര കേന്ദ്രമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വിജയൻ നായരും മാഹീനും. സാമ്പത്തിക പ്രതിസന്ധി ജീവത്തിൽ വില്ലനാകുമ്പോഴും ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ നിന്നും കളഞ്ഞു കിട്ടിയ 4 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകിയാണ് ഇരുവരും മാതൃകയായത്.
വിതുര സ്വദേശിയും എൽഐസിയിലെ എംഡിആർടി അംഗവുമായ ബാലചന്ദ്രൻ നായരുടെ സ്വർണ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. വിതുര കലുങ്ക് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം കാർ നിർത്തി എതിർവശത്തെ തന്റെ ഓഫിസിലെത്തി നോക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. പകൽ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടയിൽ ബാലചന്ദ്രൻ നായരുടെ വാഹനം പാർക്കു ചെയ്തതിനു സമീപത്തെ എം.എസ്. ഹാർഡ് വെയർ എന്ന സ്ഥാപനത്തിനു മുന്നിൽ നിന്നാണ് അവിടുത്തെ ജീവനക്കാരനായ വിജയൻ നായർക്ക് മാല കളഞ്ഞു കിട്ടുന്നത്. ഒപ്പം ജോലി ചെയ്യുന്ന ചെയ്യുന്ന മാഹീനോട് വിവരം പറയുകയും ഇരുവരും ചേർന്ന് മാല എടുത്ത് പരിശോധിച്ചപ്പോൾ സ്വർണം ആണെന്നു മനസ്സിലായി.
ഉടമസ്ഥൻ ആരെന്ന് അറിയാത്ത മാല പൊലീസിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. തുടർന്നാണ് കളഞ്ഞു കിട്ടിയ മാലയുടെ ഉടമസ്ഥൻ ബാലചന്ദ്രൻ നായർ ആണെന്ന വിവരം ഇവർ അറിയുന്നത്. ഒട്ടും വൈകാതെ തന്നെ മാല ഇരുവരും ചേർന്ന് ഉടമസ്ഥനെ ഏൽപിച്ചു. തൊളിക്കോട് പരപ്പാറ സ്വദേശിയാണ് വിജയൻ നായർ, മാഹീൻ ആര്യനാട് പറണ്ടോട് സ്വദേശിയും.






