പത്തനംതിട്ട: ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ വിതരണത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തി. സാധാരണ ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനമായ റെയ്ഡ്കോ തേൻ എത്തിച്ചതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നു ഈ തേൻ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. അഭിഷേക്കം ഉൾപ്പെടെയുള്ള വഴിപാടുകൾക്കായി നിലവിലുള്ള പഴയ സ്റ്റോക്കിലെ തന്നെയാണ് ഇപ്പോൾ തേൻ ഉപയോഗിക്കുന്നത്.
പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് പരിശോധനയിൽ തന്നെ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സാധാരണ പരിശോധന പൂർത്തിയായതിനു ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക. എന്നാൽ ഫോമിക് ആസിഡ് കണ്ടെയ്നറുകളുടെ ഉപയോഗം പരിശോധിക്കാതിരുന്നതിൽ ലാബ് റിസർച്ച് ഓഫീസറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ.
റയ്ഡ്കോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകികഴിഞ്ഞതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബൈജു വ്യക്തമാക്കി. മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ കണ്ടെയ്നറുകൾക്ക് കൂടുതൽ പരിശോധനകളും നടക്കും. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.






