ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കൂട്ടത്തോടെ കടത്തിവിടാൻ ഇറാനുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതുപോലെ, ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ്.യുമായി ഇന്ത്യ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ പല രാജ്യങ്ങളോടും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, ഈ വിഷയത്തിൽ ഇന്ത്യയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. ഇന്ത്യയോട് പ്രത്യേകമായി അഭ്യർഥന ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിനും ഇതുസംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി പശ്ചിമേഷ്യയിലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്ന് ട്രംപിന്റെ ആഹ്വാനത്തിന് ചൈന പിന്തുണ അറിയിച്ചു.
അതേസമയം, ഇന്ത്യൻ പതാക വഹിക്കുന്ന ‘ശിവാലിക്’ കപ്പൽ തിങ്കളാഴ്ച വൈകുന്നേരം മുന്ദ്രാ തുറമുഖത്തെത്തി. ‘നന്ദാദേവി’ എന്ന മറ്റൊരു കപ്പൽ ചൊവ്വാഴ്ച കണ്ട്‌ലാ തുറമുഖത്തെത്തും. ഇരുകപ്പലുകളിലുമായി ആകെ 92,712 മെട്രിക് ടൺ എൽ.പി.ജി. ആണ് എത്തിക്കുന്നത്. യു.എ.ഇ.യിൽ നിന്ന് 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി ‘ജാഗ് ലാഡ്കി’ എന്ന കപ്പലും സുരക്ഷിതമായി ഇന്ത്യയിലേക്ക് യാത്ര തുടരുകയാണ്. ഹോർമുസ് പ്രദേശത്ത് ഉണ്ടായിരുന്ന ഇന്ത്യയുടെ 28 കപ്പലുകളിൽ 22 എണ്ണം ഇപ്പോഴും അവിടെ തുടരുന്നതായും റിപ്പോർട്ടുണ്ട്.
പാചകവാതക സിലിണ്ടർ വിതരണത്തിലെ പ്രതിസന്ധി കണക്കിലെടുത്ത്, കഴിയുന്നവർ പൈപ്പ്ഡ് ഗ്യാസ് (പി.എൻ.ജി.) സംവിധാനത്തിലേക്ക് മാറണമെന്ന് കേന്ദ്രം ആഹ്വാനം ചെയ്തു. ഇതിനുപിന്നാലെ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, ഗെയ്ൽ, മഹാനഗർ ഗ്യാസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ പി.എൻ.ജി. കണക്ഷനുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചു.
അതോടൊപ്പം, സിലിണ്ടർ വിതരണം സുതാര്യമാക്കാൻ ഡെലിവറി ഓതന്റിക്കേഷൻ കോഡ് സംവിധാനം വ്യാപിപ്പിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം ആവർത്തിച്ചു.






