ബെംഗളൂരു: ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു.
ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു വരുത്തി ആയിരുന്നു പീഡനം. നിരന്തരം ഫോണിൽ വിളിക്കാറുണ്ടെന്നും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു. വീട്, ബ്യൂട്ടി പാർലർ എന്നീ വാഗ്ദാനങ്ങളും ഇൻസ്പെക്ടർ യുവതിക്ക് നൽകി.

പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ടെക്സ്റ്റ് മേസേജുകളിലൂടെ ആരംഭിച്ച ബന്ധം പിന്നീട് മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. റജിസ്റ്റർ വിവാഹം നടത്താമെന്നും ഒരു ഫ്ലാറ്റ് വാങ്ങി ഒരുമിച്ചു താമസിക്കാമെന്നും പറഞ്ഞിരുന്നു. സുനിൽ താമസസൗകര്യങ്ങൾ അന്തിമമാക്കുന്നത് പലതവണ വൈകിപ്പിച്ചു. പലതവണ തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നതായും യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.




