ഹാഥ്റസ് : അവിഹിത ബന്ധം കണ്ടുപിടിച്ച ആറ് വയസുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കൊന്നു കിണറ്റിൽ തള്ളി. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30 കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട കുട്ടി അത് തന്റെ അച്‌ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം.
ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടിൽ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്. തുടർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കൈയിൽ കടിയേറ്റ പാട് പൊലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കൈയ്യിലുള്ളതെന്നു അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്‌റ്റ് ചെയ്യുകയ്യായിരുന്നു.






