സാൻഫ്രാൻസിസ്‌കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെതിരെ അവസാന നിമിഷം സമനില പിടിച്ചെടുത്ത് ഖത്തർ. മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ബോലം ഖൗഖി നേടിയ ഹെഡർ ഗോളാണ് ഖത്തറിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ പോയിന്റ് ആണിത്.
മത്സരത്തിന്റെ ഭൂരിഭാഗവും സ്വിറ്റ്‌സർലൻഡിന്റെ നിയന്ത്രണത്തിലായിരുന്നു പന്ത്. തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ സൃഷ്ടിച്ച അവർക്ക് 17-ാം മിനിറ്റിൽ ലീഡ് നേടാനായി. റിമോ ഫ്രോയ്‌ലറിനെ ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി, ബ്രെയൽ എംബോളോ ഗോളാക്കി മാറ്റുകയായിരുന്നു.
പിന്നീടും സ്വിസ് ആധിപത്യം തന്നെയായിരുന്നു. ഡാൻ എൻഡോയെയും റൂബൻ വർഗാസും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാത്തതാണ് തിരിച്ചടിയായത്. നിരവധി ഷോട്ടുകൾ ലക്ഷ്യം കാണാതെ പോയപ്പോൾ, ഗോൾ കീപ്പർ അബുനാദയുടെ ര്ക്ഷാപ്രവർത്തനവും ഖത്തറിന് തുണയായി. സ്വിറ്റ്‌സർലൻഡ് ജയിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് ഖത്തർ തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഹോമം അഹമ്മദ് നൽകിയ ക്രോസിൽ നായകൻ ബൗലം ഖൗഖി ഉയർന്ന് ചാടി ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു.






