ന്യൂഡൽഹി: ഓഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. സെൻസെക്സ് 1,837 പോയിന്റ് താഴ്ന്ന് വ്യാപാരം അവസാനിച്ചു. നിഫ്റ്റിയും 22,512 നിലവാരത്തിന് താഴെയെത്തി. ഇതോടെ ഇന്നൊരു ദിവസത്തിൽ മാത്രം നിക്ഷേപകർക്ക് ഏകദേശം 14 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ആഗോള സാഹചര്യങ്ങളാണ് വിപണി ഇടിയാനുള്ള പ്രധാന കാരണം. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം രൂക്ഷമായത് നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചു. കൂടാതെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണതും വിപണിയെ ബാധിച്ചു.
സെൻസെക്സിലെ എല്ലാ 30 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. ടാറ്റാ സ്റ്റീൽ, എസ്‌ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, ടൈറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ പ്രധാന കമ്പനികളുടെ ഓഹരികൾക്ക് 2 മുതൽ 3 ശതമാനം വരെ ഇടിവ് ഉണ്ടായി.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ ഗുരുതരമാകുന്ന സാഹചര്യവും വിപണിയെ ബാധിച്ചു. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. 2020 മാർച്ച് 23-ന് ഉണ്ടായ കോവിഡ് കാലത്തെ വിപണി തകർച്ചയുടെ ആറാം വാർഷിക ദിനത്തിലാണ് ഈ വലിയ ഇടിവ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.






