ചെന്നൈ:സൂര്യയും തൃഷയും നായികാനായകൻമാരായി എത്തിയ ‘കറുപ്പ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനെക്കുറിച്ചുള്ള ഭയവും ആശങ്കകളും തുറന്നുപറഞ്ഞ് ഗായിക ചിൻമയി ശ്രീപദ. സാമ്പത്തിക പ്രശ്നങ്ങൾ മൂലം റിലീസ് വൈകിയെങ്കിലും മികച്ച രീതിയിലാണ് ചിത്രം സ്വീകരിക്കപ്പെടുന്നത്. എന്നാൽ ഇതിൽ തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയ വിവരം പുറത്തുപറയാൻ തനിക്ക് വലിയ ഭയമായിരുന്നുവെന്നാണ് ചിൻമയി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
മുൻപ് ലോകേഷ് കനകരാജ്-വിജയ്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി താൻ ഡബ്ബ് ചെയ്തപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിരുന്നു. സമാനമായ പ്രതിസന്ധി ‘കറുപ്പ്’ സിനിമയുടെ ടീമിനും ഉണ്ടാകുമോ എന്നതായിരുന്നു ചിന്മയിയുടെ പ്രധാന ഭയം. ഈ ചിത്രത്തിന്റെ സംവിധായകൻ ആർ.ജെ. ബാലാജിയെയും അദ്ദേഹത്തിൻറെ ഭാര്യ ദിവ്യ നാഗരാജനെയും തനിക്ക് വർഷങ്ങളായി വ്യക്തിപരമായി അറിയാമെന്നും, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും സ്വപ്നങ്ങൾ നേടിയെടുത്ത ബാലാജിയുടെ കുടുംബത്തോട് അത്രയേറെ അടുപ്പമുള്ളതുകൊണ്ട് തന്നെയാണ് താൻ കാരണം അവർക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
തമിഴ് സിനിമാ ലോകത്തെ മീ ടൂ തുറന്നുപറച്ചിലുകൾക്ക് ശേഷം ചിന്മയിക്ക് നേരെ തമിഴ്നാട്ടിലെ ചില സംഘടനകളിൽ നിന്നും സിനിമാ മേഖലയിലെ ചിലരിൽ നിന്നും അപ്രഖ്യാപിത വിലക്കുകളും സൈബർ ആക്രമണങ്ങളും നിലനിൽക്കുന്നുണ്ട്. ഇതാണ് താരം പുതിയ ചിത്രത്തിൽ ഡബ്ബ് ചെയ്ത വിവരം പുറത്തുപറയാൻ ഭയപ്പെട്ടത്. പ്രതിസന്ധികൾക്കിടയിലും തൃഷയ്ക്ക് ഡബ്ബ് ചെയ്യാൻ അവസരം നൽകിയതിന് സംവിധായകൻ ബാലാജിയോട് ഗായിക നന്ദി പറഞ്ഞു. തന്റെ സ്വന്തം നാട്ടിൽ ഭയമില്ലാതെ ജോലി ചെയ്യാനും അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഭയപ്പെടാതെ മുന്നോട്ട് പോകാനും ഈ ചിത്രം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വർഷങ്ങളായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ട തങ്ങളെ ദൈവം കൈവിടാതിരിക്കട്ടെ എന്നും ചിൻമയി കുറിച്ചു. മുൻപ് ലിയോയുടെ തെലുഗു, കന്നഡ പതിപ്പുകളിലും ചിൻമയി തന്നെയാണ് തൃഷയ്ക്കായി ഡബ്ബ് ചെയ്തത്.
കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് ഡബ്ബിങ് അസോസിയേഷനിൽ നിന്ന് ചിന്മയിയെ പുറത്താക്കിയത്. ഇതിന് ശേഷം മാസത്തിൽ 10 മുതൽ 15 പാട്ടുകൾ വരെ പാടിയിരുന്ന തനിക്ക് തമിഴിൽ അവസരങ്ങൾ വളരെ കുറഞ്ഞെന്നും, ഇതിനകം കരാറിൽ ഏർപ്പെട്ടിരുന്ന രണ്ട് സിനിമകളുടെ ഡബ്ബിങിൽ നിന്ന് പോലും തന്നെ ഒഴിവാക്കിയെന്നും ചിന്മയി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കറുപ്പ് സിനിമയിലൂടെ വീണ്ടും തമിഴിലേക്ക് അവർ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.






