വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ എല്ലാ മാസവും അവലോകനം ചെയ്യുമെന്ന് മന്ത്രി ടി. സിദ്ദിഖ്. ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതുവരെ 178 വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. 157 വീടുകൾ കൂടി സെപ്റ്റംബർ 30-നകം പൂർത്തിയാക്കും. ശേഷിക്കുന്ന 62 വീടുകളുടെ നിർമാണം ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുനരധിവാസ മേഖലയിലെ അനുബന്ധ സൗകര്യങ്ങൾ വേഗത്തിൽ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിതർക്കുള്ള ദിനബത്തയും വീട്ടുവാടകയും തുടരും. വീട് ലഭിച്ച 178 കുടുംബങ്ങളുടെ വാടകസഹായം അവസാനിപ്പിക്കും. എന്നാൽ ദിനബത്തയും ഭക്ഷ്യകൂപ്പണും മൂന്ന് മാസം കൂടി നൽകും. ദുരന്തബാധിതരുടെ അന്തിമ പട്ടിക ഉടൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നര വർഷമായിട്ടും മുൻ സർക്കാരിന് ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഉന്നതതല യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ യാത്ര സുഗമമാക്കാൻ നടപടി സ്വീകരിക്കും. ചുരത്തിൽ ആർആർടി സംഘം, ക്രെയിൻ സർവീസ്, കൺട്രോൾ റൂമുകൾ എന്നിവ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നശിച്ച സംഭവവും ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.












