തിരുവനന്തപുരം : ഏറെ തിരക്ക് അനുഭവപ്പെടുന്ന പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാത പൂർണമായും മത്സ്യക്കച്ചവടക്കാർ കൈയടക്കിയതോടെ സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിൽക്കൂടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവായതോടെ ഒരിക്കൽ പഞ്ചായത്ത് നിരോധിച്ച അനധികൃത വ്യാപാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
പാറശ്ശാല പോസ്റ്റ് ഓഫീസ്, ബ്ലോക്ക് ഓഫീസ് റോഡിലാണ് വലിയതോതിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം നടക്കുന്നത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ബവറജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രത്തോടുചേർന്ന് നടപ്പാത പൂർണമായും അനധികൃത കച്ചവടക്കാർ കൈയേറിയ സ്ഥിതിയാണ്. അഞ്ചോളം മത്സ്യവിൽപ്പനക്കാർ നടപ്പാത പൂർണമായും തടസ്സപ്പെടുത്തിയാണ് കച്ചവടം നടത്തുന്നത്.
ഇതിനു പുറമേ വാഹനങ്ങളിൽ സാധനങ്ങളെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങളും നടപ്പാത കൈയേറുന്നതോടെ കാൽനടയാത്രക്കാർക്ക് റോഡിൽക്കൂടി നടക്കാനേ സാധിക്കൂ. നടപ്പാത അനധികൃത കച്ചവടക്കാർ കൈയേറുകയും റോഡിനോടുചേർന്ന ഭാഗത്ത് മദ്യവിൽപ്പന കേന്ദ്രത്തിലെത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ സ്‌കൂൾ വിദ്യാർഥികളടക്കം റോഡിൽകൂടിയാണ് സഞ്ചരിക്കുന്നത്.
മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് റോഡിന്റെ നിലവാരം ഉയർന്നതോടെ വാഹനങ്ങൾ പലപ്പോഴും അമിതവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് വിദ്യാർഥികളടക്കമുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുന്നു.
പോസ്റ്റ് ഓഫീസ് കവലമുതൽ ബ്ലോക്ക് ഓഫീസ് കവലവരെയുള്ള മേഖലയിലെ അനധികൃത മത്സ്യവ്യാപാരം രണ്ടുവർഷം മുന്നെ പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചിരുന്നതാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വീണ്ടും ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം പുനരാരംഭിച്ചത്. നടപ്പാത കൈയേറി നടക്കുന്ന അനധികൃതവ്യാപാരം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പോലീസ് അധികൃതർക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
മനുഷ്യാവകാശ കമ്മിഷന് പരാതിനൽകി പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ അനധികൃത കച്ചവടം പ്രദേശവാസികളുടെ സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. നടപ്പാത പൂർണമായും കൈയേറിയിട്ടും പഞ്ചായത്ത്, പിഡബ്ല്യുഡി, പോലീസ് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ സതീഷ് കുമാർ പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.










