വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഏതൊരു മുന്നണിയെ സംബന്ധിച്ചും വളരെയേറെ നിർണായകം തന്നെയാണ്. കഴിവിന്റെ പരമാവധി പ്രവർത്തനത്തിലൂടെ അധികാരം പിടിച്ചെടുക്കുവാൻ കോൺഗ്രസ്സും ഭരണത്തിൽ തന്നെ തുടരുവാൻ സിപിഎമ്മും കരുത്ത് കാട്ടാൻ ബിജെപിയും സജീവമായി തന്നെ നിലകൊള്ളുകയാണ്. ഓരോ മുന്നണികളിലെയും ഘടകകക്ഷികൾക്കും ഇത് അതിജീവന പോരാട്ടം ആണ്.
കേരള രാഷ്ട്രീയത്തിൽ ഭരണ മാറ്റത്തിന് കളം ഒരുക്കുവാൻ കഴിയുന്ന ഒരു ജില്ലയാണ് പാലക്കാട്. ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും വിജയം കണ്ടാൽ അത് ഭരണ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. 12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ജില്ലയിലുള്ളത്. ഇതിൽ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചു നിൽക്കുന്നത്. അതിൽ ഒരിടത്ത് കോൺഗ്രസും മറ്റൊരിടത്ത് ലീഗും ആണ്.
പട്ടാമ്പി നിയോജകമണ്ഡലം പരിശോധിച്ചാൽ ദീർഘകാലത്തോളം കോൺഗ്രസ് നയിച്ച എന്നാൽ ഇപ്പോൾ സിപിഐ തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് പട്ടാമ്പി. നിലവിൽ സിപിഐയുടെ യുവനേതാവായ മുഹമ്മദ് മുഹ്സിനാണ് എംഎൽഎ. കോൺഗ്രസിനുള്ളിലെ യുവ കേസരി റിയാസ് മുക്കോളിയോട് മത്സരിച്ച് 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം.






