ശ്രീനഗർ : എൻ.സി- കോൺഗ്രസ് സഖ്യം ഭൂരിപക്ഷം നേടിയ ജമ്മു-കശ്മീരിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി, ഉമർ അബ്ദുള്ള ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ പിതാവും നാഷണൽ കോൺഫറൻസ് ( എൻ.സി) അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ജമ്മു കശ്മീരിലെ ജനങ്ങൾ എതിരായിരുന്നു എന്നതിന്റെ തെളിവാണ് ഈ വിധിയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഈ ജനവിധി തെളിയിക്കുന്നു. ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തതിലും സ്വതന്ത്രമായി വോട്ടു ചെയ്തതിലും ഞാൻ എല്ലാവരോടും നന്ദിയുള്ളവനാണ്.
ഈ ഫലത്തിൽ ഞാൻ ദൈവത്തോടും നന്ദിയുള്ളവനാണ്. ജനങ്ങളുടെ പ്രയാസങ്ങൾ അവസാനിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നുവെന്നും’ മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
‘നമുക്ക് തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും വിലക്കയറ്റം, മയക്കുമരുന്ന് ഭീഷണി തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുകയും വേണം. ഇനി ലെഫ്റ്റനന്‍റ് ഗവർണറും അദ്ദേഹത്തിന്റെ ഉപദേശകരും ഇവിടെ ഉണ്ടാകില്ല. 90 എം.എൽ.എമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും’ – അദ്ദേഹം വ്യക്തമാക്കി.


