കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പകുതി വിജയമായി കണക്കുകൂട്ടുന്ന മുന്നണികൾ ഇത്തവണ പോരാട്ടച്ചൂട് കനപ്പിക്കുകയാണ്. കോൺഗ്രസ്, കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ, സി.പി.എം., സി.പി.ഐ. എന്നിവർക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. സ്ഥാനാർഥി നിർണയത്തിൽ ചെറിയ ചർച്ചകളും തർക്കങ്ങളുമുണ്ടായെങ്കിലും പ്രചാരണം കൊഴുക്കുന്നതോടെ വിവാദങ്ങൾ മറയുമെന്നാണ് നേതാക്കൾ കരുതുന്നത്. പല ഡിവിഷനുകളിലും ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
അതിരമ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി, കിടങ്ങൂർ, മുണ്ടക്കയം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി തുടങ്ങിയവ ശക്തമായ മത്സരം നടക്കുന്ന ഡിവിഷനുകളാണ്. സ്വന്തം ജയത്തിനൊപ്പം മുന്നണിയെയും വിജയിപ്പിച്ചാൽ പ്രസിഡൻ്റാകാൻ സാധ്യതയുള്ളവർ മത്സരിക്കുന്ന വാകത്താനം, മുണ്ടക്കയം, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പോരാട്ടം പ്രത്യേക ശ്രദ്ധ ആകർഷിക്കുമെന്നുറപ്പാണ്. കേരളാ കോൺഗ്രസുകൾ നേർക്കുനേർ മത്സരിക്കുന്ന അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പ്രകടനങ്ങളും രാഷ്ട്രീയ ശ്രദ്ധ നേടുന്നവയാണ്.
അധികാരത്തിൽ തിരികെയെത്തുക എന്നതിൽ കവിഞ്ഞൊന്നും കോൺഗ്രസ് ചിന്തിക്കുന്നില്ല. പരമാവധി പുതുമുഖങ്ങളെ ഇറക്കി പോരാട്ടം കടുപ്പിച്ചതും അത് കൊണ്ടുതന്നെയാണ്. പുതുമുഖങ്ങൾക്കൊപ്പം ജോഷി ഫിലിപ്പ്, പി. കെ. വൈശാഖ്, പി. ജീരാജ് തുടങ്ങിയ പ്രമുഖരെയും കളത്തിലിറക്കിയിട്ടുണ്ട്. നിയമസഭയിലേക്ക് കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തവണ പ്രചാരണം ഊർജിതമാക്കുന്നത്. മത്സരിക്കുന്ന സീറ്റിന്റെ എണ്ണം ഒന്നു കുറഞ്ഞുവെങ്കിലും പരമാവധി സീറ്റുകളാണ് കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കുറവിലങ്ങാട്, അതിരമ്പുഴ ഡിവിഷനുകൾ പാർട്ടിക്ക് നിർണായകമാണ്.
കേരളാ കോൺഗ്രസ് (എം) ന് ശക്തി തെളിയിക്കുന്നതിനൊപ്പം എൽ.ഡി.എഫിന് അധികാരം നിലനിർത്തേണ്ട ആവശ്യവുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ളവരെയാണ് സി.പി.എം. മത്സരത്തിന് നിയോഗിച്ചിട്ടുള്ളത്. കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ ഡിവിഷനുകളിലാണ് പാർട്ടി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മാണി വിഭാഗത്തെ കൂടെക്കൂട്ടിയത് കൊണ്ട് മാത്രമല്ല കഴിഞ്ഞ തവണ മികച്ച വിജയം നേടിയതെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണ് സി.പി.എം. സ്ഥാനാർഥി നിർണയത്തിലടക്കം സ്വീകരിച്ചിരിക്കുന്ന കരുതൽ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. സീറ്റ് ചർച്ചയിൽ ഉൾപ്പെടെ സമാധാനപരമായ നിലപാട് സ്വീകരിച്ച സി.പി.ഐ. ആകട്ടെ, കഴിഞ്ഞ തവണ ജയിച്ച മൂന്നു സീറ്റും നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ്.










