ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 400 പേരുടെ ജീവനെടുത്ത പാകിസ്താൻ വ്യോമാക്രമണത്തെ പ്രാകൃതമെന്നും ഭീരുത്വമെന്നും വിശേഷിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റംസാൻ മാസത്തിൽ നടന്ന ഈ ആക്രമണം മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ 400 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പുറത്തു വിവരം.
അതേസമയം, അഫ്ഗാനിലെ ഭീകരവാദ കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നാണ് പാകിസ്താന്റെ വാദം. കഴിഞ്ഞ ഫെബ്രുവരി 27 മുതലാണ് അഫ്ഗാനുമായി പാകിസ്താൻ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാധാന ചർച്ചകൾക്കായി ശ്രമിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്നത്.
ഒരു ആശുപത്രിയെയും അവിടുത്തെ രോഗികളെയും ബോധപൂർവം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാൻ ഒരു വിശ്വാസത്തിനോ നിയമത്തിനോ ധാർമ്മികതയ്ക്കോ കഴിയില്ലെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ ഇന്ത്യ ആഴത്തിലുള്ള അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
യുദ്ധം വ്യാപിപ്പിക്കുന്നത് ഒഴിവാക്കാനും ചർച്ചയിലേക്ക് മടങ്ങാനും ചൈന ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. 2,600 കിലോമീറ്റർ (1,600 മൈൽ) അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും മോശമായ സംഘർഷമാണ് കഴിഞ്ഞ മാസം ആരംഭിച്ചത്. ചൈന ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സംഘർഷം കുറഞ്ഞിരുന്നെങ്കിലും, ഈദുൽ ഫിത്തർ ആഘോഷത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇത് വീണ്ടും രൂക്ഷമായിരിക്കുകയാണ്.






