കൊച്ചി: ഇന്ത്യയുടെ പരമാധികാരം കേന്ദ്രസർക്കാർ അമേരിക്കയ്ക്ക് മുന്നിൽ അടിയറവെച്ചിരിക്കുകയാണെന്നും രാജ്യത്തെ സാമന്ത രാഷ്ട്രത്തെ പോലെ മാറ്റാനുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് മഹത്തായ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യമുണ്ടെന്നും സ്വാതന്ത്ര്യാനന്തര കാലത്തും രാജ്യത്തിന്റെ നിലപാട് സാമ്രാജ്യത്വത്തിനെതിരെയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ലോകകോടതി കുറ്റവാളിയായി പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കെട്ടിപ്പിടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അത് വെറും ഔപചാരികതയല്ല, ഞങ്ങൾ നിങ്ങളോടൊപ്പമാണ് എന്ന സന്ദേശം നൽകുന്നതായിരുന്നുവെന്നും ഇതിലൂടെ അപമാനിതമായത് ഇന്ത്യ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ കേന്ദ്രസർക്കാർ അമേരിക്കയോട് പൂർണ വിധേയത്വം കാണിക്കുകയാണെന്നും ഒരു രാഷ്ട്രത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ആ രാഷ്ട്രത്തിനാണ് എന്നതാണ് പരമാധികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് മുപ്പത് ദിവസത്തേക്ക് അമേരിക്ക അനുമതി നൽകിയെന്ന സാഹചര്യം ചൂണ്ടിക്കാട്ടി, നാം ആരിൽ നിന്ന് എന്ത് വാങ്ങണമെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ രാജ്യമാണ്, അതിനായി അമേരിക്കയുടെ അനുമതി തേടേണ്ട സാഹചര്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ലോകമാകെ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ പൊതുജനാഭിപ്രായം ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയും അതിൽ ശക്തമായി നിലകൊള്ളേണ്ടതുണ്ടെന്നും രാജ്യത്തെ സാമന്ത രാഷ്ട്രമാക്കി മാറ്റരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






