വാഷിങ്ടൻ: യുക്രെയ്ന് യുദ്ധവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കിടെ റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കിടെയാണ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ഉറപ്പു നൽകിയത്.
എന്നാൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന മുൻനിലപാട് ഇന്ത്യ ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതി വിഷയത്തിൽ രാജ്യത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിക്കപ്പെടുമെന്നും ഇന്ത്യ മറുപടി നൽകി. ബുധനാഴ്ച മോദിയും ട്രംപും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി തനിക്ക് അറിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് 25 ശതമാനം അധികതീരുവ അടക്കം ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയത്.






