ദോഹ: ദോഹയിൽ 10 ദിവസം കുടുങ്ങിയ ശേഷം, ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ബാസ്കറ്റ്ബോൾ ടീം ഇന്ത്യയിൽ തിരിച്ചെത്തി. മലയാളികളായ പി.ജെ. സണ്ണിയും പ്രണവ് പ്രിൻസും തിരികെയെത്തിയവരിലുണ്ട്. ഏഷ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനാണ് ഇന്ത്യൻ ടീം ദോഹയിലെത്തിയത്. ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷനാണ് ഇന്ത്യൻ സംഘത്തിന് ദോഹയിൽ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്.
ഫെബ്രുവരി 28-ന് ഖത്തറിനോടുള്ള കളിയിൽ ഇന്ത്യ 99-73ന് തോറ്റിരുന്നു, തുടർന്ന് ലെബനനെതിരേ രണ്ടിനു നടക്കേണ്ടിയിരുന്ന മത്സരം യുദ്ധം കാരണം മാറ്റിവച്ചു. ടീമിന്റെ കണ്ടിജൻറ് തലവൻ കേരള ബാസ്കറ്റ്ബാൾ അസോസിയേഷന്റെ പി.ജെ. സണ്ണി ആയിരുന്നു. ഇന്ത്യൻ ബാങ്കിന് വേണ്ടി കളിക്കുന്ന പ്രണവ് പ്രിൻസാണ് ടീമിലുള്ള മറ്റൊരു മലയാളി.
ഇന്ത്യൻ എംബസിയുടെ യാത്രാനുമതി കിട്ടിയതോടെയാണ് ടീം മടക്കയാത്ര തുടങ്ങിയത്. ആദ്യം റോഡ് മാർഗം സൗദി അറേബ്യയിലെ ദമാമിലേക്ക് പോയി. വിമാന ലഭ്യത പരിമിതമായതിനാൽ, പ്രതിനിധി സംഘം രണ്ട് ഗ്രൂപ്പുകളായാണ് യാത്ര പുറപ്പെട്ടത്. ഒരു സംഘംജിദ്ദ വഴി മുംബൈയിലേക്കും മറ്റുള്ളവർ ദമാമിൽനിന്ന് ലഖ്നൗവിലേക്കുമാണ് എത്തിയത്.






