ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ ബുധനാഴ്ച ആരംഭിക്കും. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇന്ത്യയിൽ നിന്ന്
1,22,518 ഹാജിമാരാണ് ഇത്തവണ ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്. ഇന്ത്യൻ ഹാജിമാരോട് ചൊവ്വാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശം നൽകി. ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനികളാണ് മിനായിലേക്ക് എത്തിക്കുക.
ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിൻ സൗകര്യം ഇത്തവണ 59,265 ഇന്ത്യൻ ഹാജിമാർക്കാണ് ലഭിക്കുക. മറ്റുള്ളവർ ബസ് മാർഗമാണ് യാത്രയാകുന്നത്. ഹജ്ജ് ദിനങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ അറഫ മൈതാനിയിലേക്ക് നീങ്ങും. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ ഉറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും.
കേരളത്തിന്റെ ഔദ്യോഗിക ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും കീഴിൽ ആകെ 18000 തീർഥാടകർ ഇത്തവണ ഹജ്ജ് നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം 16,341 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരുമാണ് എത്തിയിരിക്കുന്നത്. ഇതിന് പുറമെ സൗദിയിൽനിന്നുള്ള പ്രവാസി മലയാളികളും ഹജ്ജിൽ പങ്കെടുക്കും.






