ബസ്ര: ഇറാഖിലെ ഘോർ അൽ സുബൈർ തുറമുഖത്തിന് സമീപം യുഎസ് ഉടമസ്ഥതയിലുള്ള ഒരു എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ‘സഫീസീ വിഷ്ണു’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയതായി പറയുന്ന ആക്രമണത്തിലാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച ‘സൂയിസൈഡ് ബോട്ട്’ കപ്പലിൽ ഇടിച്ചുകയറ്റിയാണ് ആക്രമണം നടന്നത്.
മാർഷൽ ഐലൻഡ്സ് പതാകയുള്ള ഈ ടാങ്കറിന് നേരെ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടിന്റെ ഇടിച്ചുകയറ്റം മൂലം കപ്പലിന്റെ എൻജിൻ റൂമിൽ സ്ഫോടനം ഉണ്ടായതായാണ് പ്രാഥമിക വിവരം. ഈ സ്ഫോടനത്തിലാണ് ഇന്ത്യൻ നാവികൻ മരിച്ചതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കപ്പലിലുണ്ടായിരുന്ന മറ്റ് 27 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി ഇറാഖിലെ ബസ്രയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. 2007-ൽ നിർമ്മിച്ച 228.6 മീറ്റർ നീളമുള്ള ഈ ക്രൂഡ് ഓയിൽ ടാങ്കർ അമേരിക്കൻ കമ്പനിയായ ‘സഫീസീ’യുടേതാണ്. മാർഷൽ ഐലൻഡ്സ് പതാകയ്ക്കു കീഴിലാണ് കപ്പൽ സർവീസ് നടത്തുന്നത്.
സംഭവത്തിൽ കപ്പൽ കമ്പനിയായ സഫീസീ ആശങ്ക രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള നാവികരിൽ 15 ശതമാനത്തിലധികം ഇന്ത്യക്കാരാണെന്നതിനാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ കപ്പലുകൾ ലക്ഷ്യമാക്കുന്നത് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കു വലിയ ഭീഷണിയാണെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി.






