വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ആരാധകനും വലതുപക്ഷ ആക്ടിവിസ്റ്റുമാണ് വെടിയേറ്റു കൊല്ലപ്പെട്ട 31കാരനായ ചാർലി കിർക്ക്. യുവാക്കൾക്കിടയിലെ ട്രംപിന്റെ ശബ്ദമായ കിർക്ക് യാഥാസ്ഥിതിക ആശയപ്രചാരണത്തിനായി 18ാം വയസ്സിൽ തുടങ്ങിയ ‘ടേണിങ് പോയിന്റ്’ എന്ന സംഘടനയ്ക്ക് ഇന്ന് യുഎസിലെ 800ലേറെ ക്യാംപസുകളിലാണ് സാന്നിധ്യമുള്ളത്. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് വൻതോതിൽ ട്രംപിനു ലഭിച്ചതിൽ ചാർലി കിർക്കിന്റെ പോഡ്കാസ്റ്റുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. അമേരിക്കൻ കുടിയേറ്റത്തിൽ ട്രംപിനെ പോലെ കടുത്ത നിലപാടു സ്വീകരിച്ചിരുന്ന കിർക്കിന്റെ വാക്കുകൾ പലപ്പോഴും വിവാദമായിട്ടുണ്ട്.
യാഥാസ്ഥിതിക ആശയങ്ങൾക്കു പ്രചാരം നേടിക്കൊണ്ടിരിക്കെ 2012ലാണ് കിർക്കും കൂട്ടുകാരും ചേർന്ന് ‘ടേണിങ് പോയിന്റ്’എന്ന സംഘടനയുണ്ടാക്കിയത്. ‘സാമ്പത്തിക ഉത്തരവാദിത്തം, സ്വതന്ത്ര വിപണി, പരിമിതമായ സർക്കാർ എന്നീ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക’ എന്നാണ് സംഘടനയുടെ ദൗത്യമായി പറയുന്നത്. യുഎസ് കോളജുകളിൽ വലിയ സ്വീകാര്യത ലഭിച്ച സംഘടന പിന്നീട് വലതുപക്ഷ ആശയങ്ങളുടെ പാത പിന്തുടർന്നു. ചാർലി കിർക്കാവട്ടെ, യാഥാസ്ഥിതിക വാദത്തെ പിന്തുണയ്ക്കുന്ന ശക്തനായ യുവനേതാവായി മാറുകയും ചെയ്തു. വലതുപക്ഷ യുവ ഇൻഫ്ലുവൻസർമാർ കൂട്ടത്തോടെ കിർക്കിനു പിന്നിൽ അണിനിരന്നു.
‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ൻ’എന്ന ട്രംപിന്റെ മുദ്രാവാക്യം ഏറ്റെടുത്ത കിർക്ക് കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിച്ചത്. ‘യുഎസിലേക്ക് ഇനിയും ഇന്ത്യക്കാർ വരേണ്ട’ എന്ന കിർക്കിന്റെ നിലപാട് ചർച്ചയായിരുന്നു. യുഎസ് ‘നിറഞ്ഞിരിക്കുക’യാണെന്നും അമേരിക്കക്കാർക്ക് മുൻഗണന നൽകേണ്ട സമയമാണെന്നുമായിരുന്നു കിർക്കിന്റെ വാദം. അമേരിക്കക്കാരെ തൊഴിൽമേഖലയിൽ നിന്നു പുറത്താക്കിയതിനു പ്രധാന കാരണം ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റമാണെന്നായിരുന്നു കിർക്കിന്റെ വാദം.






