ജക്കാർത്ത: ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി പോയ കപ്പലുമായുള്ള ബന്ധം നഷ്ടമായി. ജാവ കടലിൽ ഞായറാഴ്ച പുലർച്ചെയാണ് വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കപ്പലിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.
കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കപ്പൽ മോശം കാലാവസ്ഥയിൽ അകപ്പെട്ടതായി ഓപ്പറേറ്റർമാർ അധികൃതരെ അറിയിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തന വിഭാഗം മേധാവി ഐ പുടു സുദയാന പറഞ്ഞു.
ബഞ്ചാർമാസിനിലെ ബോട്ട് ജെട്ടിയിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയായിരിക്കെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.13നാണ് കപ്പൽ യാത്ര ആരംഭിച്ചതെന്ന് കപ്പൽ കമ്പനിയായ പി ടി വിർഗോ അറിയിച്ചു.
പ്രത്യേക രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പ്രദേശത്തെ കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം വിവിധ സമുദ്രസുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് തെരച്ചിൽ നടത്തുന്നത്.












