മലപ്പുറം: കേരളത്തിന്റെ ഏറ്റവും പുതിയ സാമ്പത്തികാവലോകന രേഖ പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയായി മലപ്പുറം മാറി. കേരളത്തിന്റെ ശരാശരി വളർച്ചാ നിരക്ക് 6.59 ശതമാനമായിരിക്കെ, മലപ്പുറത്തിന്റേത് വെറും 3.35 ശതമാനം മാത്രമാണ്.
കൃഷി, വ്യവസായം, സേവന മേഖലകളിലെ ഉൽപ്പാദന മൂല്യം മുൻനിർത്തിയാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, 10.17 ശതമാനം വളർച്ചാ നിരക്കുമായി പത്തനംതിട്ടയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
കാസർകോട് ജില്ലയാണ് മലപ്പുറത്തിന് തൊട്ടുമുന്നിൽ (5.47%). ആളോഹരി ഉൽപ്പാദന മൂല്യത്തിന്റെ കാര്യത്തിലും മലപ്പുറം വലിയ പിന്നോക്കാവസ്ഥയാണ് നേരിടുന്നത്. പത്തനംതിട്ട 10.14 ശതമാനം രേഖപ്പെടുത്തിയപ്പോൾ മലപ്പുറത്തിന്റേത് 1.72 ശതമാനം മാത്രമാണ്.
ജില്ലയുടെ ജനസംഖ്യാ ഘടന പരിശോധിക്കുമ്പോൾ 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ മലപ്പുറം ഒന്നാമതാണ് (30.2%). എന്നാൽ പ്രായമായവരുടെ (60+) എണ്ണത്തിൽ മലപ്പുറം ഏറ്റവും പിന്നിലാണ് (8.4%). രസകരമായ വസ്തുത, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗര ജനസംഖ്യയുള്ള പ്രദേശം മലപ്പുറമാണെന്നതാണ്. 2015-2020 കാലഘട്ടത്തിൽ 44.05 ശതമാനം വളർച്ചയോടെ ഈ വിഭാഗത്തിൽ മലപ്പുറം ലോകത്ത് ഒന്നാമതാണ്.
ബാങ്കിംഗ് മേഖലയിലെ നിക്ഷേപവും വായ്പയും തമ്മിലുള്ള വലിയ അന്തരവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്തെ ബാങ്കുകളിൽ 42,350 കോടി രൂപയുടെ നിക്ഷേപമെത്തിയപ്പോൾ വായ്പയായി നൽകിയത് 26,990 കോടി രൂപ മാത്രമാണ്. അതേസമയം വയനാട്, ഇടുക്കി ജില്ലകളിൽ നിക്ഷേപത്തേക്കാൾ കൂടുതൽ തുക വായ്പയായി നൽകിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, ആളോഹരി ജലലഭ്യതയിൽ മലബാർ ജില്ലകൾ പൊതുവെ പിന്നിലാണ്. കാസർകോട് ജില്ലയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. മലപ്പുറത്ത് ജല അതോറിറ്റി വഴി 50.61 ശതമാനം വീടുകളിലേക്കേ വെള്ളം എത്തുന്നുള്ളൂ.






