ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി ടീമുകൾക്കും താരങ്ങൾക്കും കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. കളിക്കളത്തിലെ അച്ചടക്കവും പ്രൊഫഷണലിസവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലനത്തിലും വസ്ത്രധാരണത്തിലും പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകളിൽ ഫ്ലോപ്പികളും ചെരുപ്പോ കൈയില്ലാത്ത ജേഴ്സികളോ ധരിക്കാൻ പാടില്ല. ടീമിന്റെ ഔദ്യോഗിക ജേഴ്സിയും ഷൂസും ധരിച്ചുമാത്രമെ സമ്മാനദാനച്ചടങ്ങിലും പങ്കെടുക്കാനാവു.
പരിശീലന വേളയിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടായിരിക്കില്ല. അവർക്ക് നിശ്ചിത ഹോസ്പിറ്റാലിറ്റി ഏരിയയിലിരുന്ന് മാത്രമേ പരിശീലനം കാണാൻ സാധിക്കൂ.കളിക്കാർ പരിശീലനത്തിനായി ടീം ബസിൽ മാത്രമേ സ്റ്റേഡിയത്തിലെത്താനും തിരിച്ചുപോകാനും അനുവദിക്കൂ. ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ് ജേതാക്കൾ ബ്രോഡ്കാസ്റ്റ് ക്യാമറകളിൽ പതിയും വിധം മത്സരത്തിന്റെ ആദ്യ രണ്ട് ഓവറുകളിലെങ്കിലും നിർബന്ധമായും തൊപ്പി ധരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്ക് ആദ്യം താക്കീതും പിന്നീട് പിഴ അടക്കമുള്ളതും ശിക്ഷയായി ലഭിക്കുമെന്ന് ബി സി സി ഐ അറിയിച്ചു.




