ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് മരിച്ചത്. ദുബായിലെ അൽ ബർഷ പ്രദേശത്താണ് സംഭവം നടന്നത്. ഇതോടെ യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ഇതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തേക്കും ഡ്രോൺ ആക്രമണം ഉണ്ടായതായാണ് വിവരം. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയൽ രാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണവും അറിയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടം സമീപത്ത് പതിച്ചതിനെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.
യുഎസ് സേന തങ്ങുന്ന യുഎഇയിലെ അൽ-ദഫ്രാ എയർബേസിനും നേരെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.






