മനാമ: ബഹ്‌റൈനിലെ മനാമയിൽ സ്ഥിതിചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് നൽകിയ മറുപടിയാണ് ഈ നടപടിയെന്നാണ് ഇറാന്റെ വിശദീകരണം.
ആക്രമണത്തിൽ കപ്പൽപ്പടയുടെ ആസ്ഥാനത്തെ റഡാർ സംവിധാനങ്ങൾ, ചില കെട്ടിടങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും ഇറാൻ അറിയിച്ചു. എന്നാൽ ആക്രമണസമയത്ത് സൈനികർ ബങ്കറുകളിലായിരുന്നതിനാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് യുഎസ് ഔദ്യോഗികമായി പ്രതികരിച്ചത്.
ഇതിനുമുമ്പ് ഫെബ്രുവരി 28-ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) സമാന രീതിയിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനെതിരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. അതിന് മറുപടിയായി മാർച്ച് 6-ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ ഒരു യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി തകർത്തതായും റിപ്പോർട്ടുകളുണ്ട്.






