ന്യൂഡൽഹി: ഇസ്രയേലും അമേരിക്കയും ആക്രമണം തുടരുകയാണെങ്കിൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഐ.എസ്.എൻ.എ വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഇറാനിൽ പുതിയതായി ആരാണ് സ്ഥാനമേൽക്കുന്നതെങ്കിലും അവരെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യമായി കാണുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി. ഖമനേയിയുടെ മകൻ മൊജ്തബ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രചാരണവും ഇറാൻ നിഷേധിച്ചു.
ഡിമോണ ആണവകേന്ദ്രം എന്നറിയപ്പെടുന്ന ഷിമോൺ പെരെസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്രയേലിലെ പ്രധാന നഗരമായ ബീർഷെബയിൽനിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുകിഴക്കായും ജോർദാനിയൻ അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ പടിഞ്ഞാറായും ഈജിപ്ഷ്യൻ അതിർത്തിയിൽനിന്ന് 75 കിലോമീറ്റർ കിഴക്കായുമാണ് ഈ കേന്ദ്രം നിലകൊള്ളുന്നത്. ഡിമോണയിൽ ആക്രമണം ഉണ്ടാകുന്നുവെങ്കിൽ അത് ഇസ്രയേലിനൊപ്പം ജോർദാൻ, ഈജിപ്ത് പോലുള്ള അയൽരാജ്യങ്ങൾക്കും ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
ഇസ്രയേലിലെ ഏറ്റവും സുരക്ഷിതവും തന്ത്രപ്രധാനവുമായ കേന്ദ്രങ്ങളിൽ ഒന്നായ ഡിമോണ ഔദ്യോഗികമായി ഗവേഷണകേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാൽ ഇത് ആണവായുധ പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രമാണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. 1958-ലാണ് നിർമാണം ആരംഭിച്ചത്. 1962 മുതൽ 1964 വരെ ഘട്ടങ്ങളായി ഇത് പ്രവർത്തനക്ഷമമായി. തുടർന്ന് ആണവായുധ ഗവേഷണം, വികസനം, ഉത്പാദനം എന്നിവയുടെ പ്രധാന കേന്ദ്രമായി ഇത് മാറിയെന്നാണ് വിലയിരുത്തൽ.
അതേസമയം ഇസ്രയേലിന്റെ ആണവകേന്ദ്രങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ ലഭ്യമായിരുന്നാലും അവയെ ലക്ഷ്യമിടാൻ ഇറാനിന് സാധിക്കുമോ എന്നതിൽ സംശയം നിലനിൽക്കുകയാണ്. ഡിമോണയെ ലക്ഷ്യമിടാനുള്ള മിസൈൽ ശേഷി ഇറാനിന് ഉണ്ടെങ്കിലും ഇസ്രയേലിന്റെ നൂതന പ്രതിരോധ സംവിധാനങ്ങൾ കാരണം അത്തരമൊരു ആക്രമണം വിജയകരമാകാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആരോ-2, ആരോ-3, ഡേവിഡ്സ് സ്ലിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത കേന്ദ്രങ്ങളിൽ ഒന്നാണ് ഡിമോണ. കൂടാതെ ‘അയൺ ബീം’ ലേസർ പ്രതിരോധ സംവിധാനവും ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.




