കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാൻ നാവികസേനാ കപ്പൽ ഐറിസ് ലാവൻ കൊച്ചിയിൽ തുടരുന്നു. കപ്പൽ നങ്കൂരമിട്ടിട്ട് ആറ് മാസം പിന്നിട്ടിട്ടും മടക്കയാത്ര സാധ്യമാകാത്ത സാഹചര്യത്തിലാണ് കൊച്ചിയിൽ തുടരുന്നത്.
കപ്പലിന്റെ സുരക്ഷാ ചുമതല കൊച്ചി തുറമുഖ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 50 പേർ ഇപ്പോഴും കൊച്ചിയിൽ തുടരുകയാണ്. ശേഷിക്കുന്ന ജീവനക്കാർ ഇന്ത്യൻ നേവിയുടെ കൊച്ചി യൂണിറ്റിന്റെ സഹായത്തോടെ ഇറാനിലേക്ക് മടങ്ങി.
ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഐറിസ് ലാവൻ കൊച്ചിയിൽ അഭയം തേടിയത്.
ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുക്കാനെത്തിയ ഇറാൻ നാവികസേനാ കപ്പലുകളിൽ ഒന്നായിരുന്നു ഐറിസ് ലാവൻ.
കപ്പലിന് സാങ്കേതിക തകരാറുണ്ടെന്നും കൊച്ചി തീരത്ത് നങ്കൂരമിടാൻ അനുമതി നൽകണമെന്നും ഇറാൻ അധികൃതർ ഫെബ്രുവരി 28ന് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.
ഐറിസ് ലാവന് പുറമെ ഐറിസ് ബുഷേർ, ഐറിസ് ദേന എന്നീ കപ്പലുകൾക്കും കൊച്ചിയിൽ നങ്കൂരമിടാൻ ഇറാൻ അനുമതി തേടിയിരുന്നു. ഐറിസ് ബുഷേർ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു.
അതേസമയം, ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് സമീപം അമേരിക്കൻ അന്തർവാഹിനി ടോർപിഡോ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഐറിസ് ലാവൻ കൊച്ചിയിൽ നങ്കൂരമിട്ട ദിവസമാണ് ഐറിസ് ദേനയ്‌ക്കെതിരായ ആക്രമണം നടന്നത്.


