കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി 14 വയസ്സുള്ള കുട്ടികൾക്ക് സൗജന്യമായി നൽകുന്ന ദേശീയ എച്ച്.പി.വി. വാക്സിനേഷൻ പദ്ധതിയിൽ കേരളത്തിൽ ലക്ഷ്യനേട്ടം കുറവ്. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട വാക്സിനേഷൻ പദ്ധതി ലക്ഷ്യം കൈവരിക്കാത്തതിനെ തുടർന്ന് ഡിസംബർ 31 വരെ നീട്ടി.
ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങൾ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയപ്പോൾ കേരളത്തിൽ 64 ശതമാനം കുട്ടികൾക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയത്. പത്തനംതിട്ടയാണ് കേരളത്തിൽ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ച ജില്ല. ഇവിടെ 96.57 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകി. ഏറ്റവും പിന്നിൽ മലപ്പുറമാണ്. 31.14 ശതമാനം കുട്ടികൾക്ക് മാത്രമാണ് മലപ്പുറത്ത് വാക്സിൻ ലഭിച്ചത്.
വടക്കൻ ജില്ലകളിൽ വയനാട് ഒഴികെയുള്ള ഭൂരിഭാഗം ജില്ലകളിലും വാക്സിനേഷൻ നിരക്ക് 50 ശതമാനത്തിന് താഴെയോ അതിനടുത്തോ ആണ്. വയനാട്ടിൽ 72.73 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു. മധ്യകേരളത്തിൽ തൃശ്ശൂർ 73.18 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കി. തെക്കൻ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും 80 ശതമാനത്തിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 14-ാം പിറന്നാൾ ആഘോഷിക്കുന്ന പെൺകുട്ടികൾക്കാണ് എച്ച്.പി.വി. വാക്സിൻ നൽകുന്നത്. വിപണിയിൽ ഏകദേശം 4,000 രൂപ വരെ വില വരുന്ന വാക്സിനാണ് ആരോഗ്യവകുപ്പ് സൗജന്യമായി നൽകുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെന്നും കുട്ടികൾക്ക് വാക്സിൻ ലഭിച്ചെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഗർഭാശയത്തിന്റെ താഴ്ഭാഗമായ സെർവിക്സിനെ ബാധിക്കുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ. ഗർഭാശയഗള കാൻസറിന്റെ 99.7 ശതമാനം കേസുകൾക്കും ഹ്യൂമൻ പാപ്പിലോമ വൈറസ് അഥവാ എച്ച്.പി.വിയാണ് കാരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ബോധവത്കരണം ശക്തമാക്കി ഡിസംബർ 31നകം അർഹരായ മുഴുവൻ കുട്ടികളെയും വാക്സിനേഷൻ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
വാക്സിൻ ശതമാനക്കണക്ക്: ജില്ലാ അടിസ്ഥാനത്തിൽ
പത്തനംതിട്ട- 96.57, കൊല്ലം- 87.97, കോട്ടയം- 86.13, ആലപ്പുഴ- 85.84, തിരുവനന്തപുരം- 85.62, ഇടുക്കി- 81.47, എറണാകുളം- 75.27, തൃശ്ശൂർ- 73.18, വയനാട്- 72.73, കണ്ണൂർ- 56.65, പാലക്കാട്- 56.37, കോഴിക്കോട്- 49.69, കാസർകോട്- 45.44, മലപ്പുറം- 31.14.


