ബെയ്ജിംഗ്: പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ചൈനയുടെ പിന്തുണ തേടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈന സന്ദർശനം ആരംഭിച്ചു. ഫെബ്രുവരിയിൽ ഉണ്ടായ സൈനിക സംഘർഷങ്ങളും തുടർന്ന് ആഗോള എണ്ണ വിപണിയിൽ ഉണ്ടായ അസ്ഥിരതയും കഴിഞ്ഞുള്ള നിർണായക നയതന്ത്ര നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തുന്നത്.
ഏപ്രിൽ അവസാനം മോസ്കോയിൽ വ്ലാഡിമിർ പുടിനെ കണ്ടുമുട്ടിയതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ ചൈനയിലേക്കുള്ള യാത്ര. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇറാനെ അനുകൂലിച്ച് ചൈന നിലപാട് എടുത്തിരുന്നു.
മെയ് 14-ന് നടക്കാനിരിക്കുന്ന യുഎസ്–ചൈന ഉച്ചകോടിക്ക് മുന്നോടിയായി ഇറാന്റെ നിലപാടുകൾ ബെയ്ജിംഗിനെ അറിയിക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാൻ ഇറാൻ ശ്രമം ശക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ സുരക്ഷയ്ക്കായി ‘യൂണൈറ്റഡ് ഫ്രണ്ട്’ രൂപീകരിക്കണമെന്ന ആശയവും ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകളുണ്ട്. ഒമാൻ, പാകിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷമാണ് അരാഗ്‌ചി ചൈനയിലെത്തിയത്.
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ ദുർബലമായ സാഹചര്യത്തിൽ ചൈനയുടെ രാഷ്ട്രീയ-സാമ്പത്തിക പിന്തുണ നേടുന്നത് ഇറാനിന് നിർണായകമാണെന്നാണ് വിലയിരുത്തൽ.




