കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവന് ഇന്ത്യ കൊച്ചിയിൽ അഭയം നൽകി. കപ്പലിലുണ്ടായിരുന്ന 183 ഇറാനിയൻ നാവികരെ കൊച്ചിയിലെ നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കപ്പൽ കൊച്ചിയിൽ അടുപ്പിക്കാൻ ഇറാൻ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നുവെന്നും ഇന്ത്യ അതിന് അനുമതി നൽകിയതുമാണെന്നാണ് കേന്ദ്രവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കപ്പലിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായതിനാൽ അടിയന്തരമായി ഡോക്കിങ് ആവശ്യമാണെന്നായിരുന്നു ഇറാന്റെ അഭ്യർഥന.
മാർച്ച് ഒന്നിന് കൊച്ചിയിൽ ഡോക്കിങ് അനുവദിക്കുകയും മാർച്ച് നാലിന് കപ്പൽ ഡോക്ക് ചെയ്യുകയും ചെയ്തതായി വിവരമുണ്ട്. മിഷൻ കമാൻഡർ മുഹമ്മദ് സബേരിയും സീനിയർ ക്യാപ്റ്റൻ സയ്യിദ് അലി മദനിയുമാണ് ‘ലാവൻ’ കപ്പലിനെ നയിക്കുന്നത്. കപ്പൽ നാവികസേനയുടെ ജെട്ടിയിലല്ല അടുപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐആർ.ഐ.എസ്. ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം അന്തർവാഹിനി ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ മേഖലയിലുണ്ടായിരുന്ന ‘ലാവൻ’ കപ്പലിൽ നിന്ന് ഫെബ്രുവരി 28-നാണ് ഇന്ത്യയോട് സഹായം അഭ്യർഥിച്ചത്.
അന്താരാഷ്ട്ര പരിശീലനത്തിന്റെ ഭാഗമായി ‘ലാവൻ’യും മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ‘ബുഷർ’യും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെത്തിയതായിരുന്നു. ‘ബുഷർ’ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്താണ് ഉള്ളത്. ‘ദേന’ കപ്പൽ അമേരിക്ക മുക്കുന്നതിന് മുൻപാണ് ഇറാൻ ഇന്ത്യയോട് സഹായം അഭ്യർഥിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






