ദോഹ: പേർഷ്യൻ ഗൾഫ് മേഖലയിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ശക്തമാകുന്നതിനിടെ, ഖത്തറിലെ പ്രധാന ഗ്യാസ് സമുച്ചയത്തിന് നേരെ മിസൈൽ ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉത്പാദന കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ആക്രമണം ഉണ്ടായത്. അധികൃതർ പറയുന്നതനുസരിച്ച്, നാല് മിസൈലുകൾ തടഞ്ഞുവെങ്കിലും ഒരു മിസൈൽ നിർവീര്യമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്ലാന്റിൽ തീപിടുത്തമുണ്ടായെങ്കിലും അത് നിയന്ത്രണ വിധേയമാക്കിയതായി ഖത്തർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിനടുത്ത് മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അവിടെയും പ്രവർത്തനം നിർത്തിവച്ചു. ഇതിനിടെ, ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിനെതിരായ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണയും പ്രകൃതി വാതകവിലയും ഉയർന്നു. എണ്ണവില 8 ശതമാനം ഉയർന്ന് ബാരലിന് 111.90 ഡോളറിലെത്തി. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായി തുടരുന്നു.
ആക്രമണത്തിനു പിന്നാലെ ഖത്തർ സർക്കാർ രാജ്യത്ത് പ്രവർത്തിക്കുന്ന ഇറാനിയൻ സൈനിക-സുരക്ഷാ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം നൽകി. സംഭവത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.






