കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങൾ നടന്നിരുന്നു. അതിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചില പ്രതിരോധ കരാറുകളാണ് സന്ദർശനത്തിന്റെ ഹൈലൈറ്റ് ആയത്. ഇസ്രായേലിന്റെ അഭിമാനമായ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനവും മറ്റ് അത്യാധുനിക ഹാർഡ്‌വെയറുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് തീരുമാനം. സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും ലക്ഷ്യമിടുന്നു എന്നായിരുന്നു ആ വാർത്ത. രാഷ്ട്രീയപരമായി സമാന സാഹചര്യങ്ങൾ നേരിടുന്ന രണ്ട് രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയെയും അയൽ രാജ്യങ്ങളേയും സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള കരാറാണിത്. മിഷൻ സുദർശൻ ചക്രയുടെ ഭാഗമായുള്ള ഈ കരാറിലെ താരം അയൺ ഡോം ആണെന്നതിൽ സംശയമില്ല. എന്താണ് ഇസ്രയേലിന്റെ അഭിമാനമായ അയൺ ഡോം? എങ്ങനെയിത് ഇന്ത്യക്ക് ഗുണകരമാകും? നമ്മൾ വിചാരിക്കുന്നയത്ര ചില്ലറക്കാരനല്ല അയൺ ഡോമും അയൺ ബീമുമെല്ലാം.
ഇസ്രയേൽ-പലസ്തീൻ സംഘർഷ സമയത്തും പിന്നീട് ഇസ്രയേൽ-ഇറാൻ സംഘർഷ സമയത്തുമെല്ലാം ആ രാജ്യത്തിന്റെ രക്ഷാകവചമായ സാങ്കേതിക വിദ്യയാണ് അയൺ ഡോം. ഹ്രസ്വദൂര റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. 2011-ൽ പ്രവർത്തനക്ഷമമായ ഇത്, റാഫേൽ അഡ്വാൻസ്റ്റ് ഡിഫൻസ് സിസ്റ്റംസും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് യുഎസ് പിന്തുണയോടെ വികസിപ്പിച്ചതാണ്. ഹീബ്രു ഭാഷയിൽ നിന്നാണ് ഈ പേര് കിട്ടിയത്. എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കും. 2011-12 കാലഘട്ടത്തിലെ പാലസ്തീൻ-ഇസ്രയേൽ സംഘർഷത്തിനിടയിലാണ് പുത്തൻ സാങ്കേതിക വിദ്യ ഇസ്രയേൽ പരീക്ഷിക്കുന്നത്. മുപ്പത്തയായിരം മുതൽ അമ്പതിനായിരം വരെ യുഎസ് ഡോളറാണ് ഇതിന്റെ വില. അമ്പത് മില്ല്യൻ യുഎസ് ഡോളർ വരും ഇതിന്റെ ഒരു ബാറ്ററിയുടെ വില. ഇസ്രയേലിനെ കൂടാതെ സിംഗപ്പൂരും അയൺ ഡോം ഉപയോഗിക്കുന്നുണ്ട്.
റഡാർ, നിയന്ത്രണ കേന്ദ്രം, ടാമിർ ഇന്റർസെപ്റ്റർ മിസൈലുകൾ എന്നിവ ചേർന്നാണ് അയൺ ഡോം പ്രവർത്തിക്കുന്നത്. ശത്രു മിസൈലുകളെ റഡാർ കണ്ടെത്തുകയും, അവ ജനവാസ മേഖലകളെ ലക്ഷ്യമിടുന്നുണ്ടോ എന്ന് നിയന്ത്രണ കേന്ദ്രം വിലയിരുത്തുകയും ചെയ്യുന്നു. ഭീഷണിയാണെങ്കിൽ, ടാമിർ മിസൈലുകൾ വിക്ഷേപിച്ച് അവയെ ആകാശത്തുവെച്ച് നശിപ്പിക്കും. 90% വിജയശതമാനം അവകാശപ്പെടുന്ന ഈ സംവിധാനത്തിന് എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയും എന്നതും ഇതിനോട് ചേർത്ത് വായിക്കണം. തെക്ക് നിന്ന് വടക്കു വരേയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരേയും പലവിധ കാലാവസ്ഥയുള്ള ഇന്ത്യ പോലൊരു രാജ്യത്തിന് വളരെയേറെ ഉപകാരപ്രഥമാണ് ഈ സംവിധാനമെന്ന് ഉറപ്പിക്കാം. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന റോക്കറ്റുകളെ മാത്രം തടയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതുപോലെ എളുപ്പത്തിൽ സ്ഥാനം മാറ്റാനും കപ്പലുകളിൽ വിന്യസിക്കാനും കഴിയും.
കരുത്തുകൾ മുഴച്ച് നിൽക്കുമ്പോഴും അയൺ ഡോമിനും ചില പരിമിതികളുണ്ടെന്നത് വാസ്തവും. ഉയർന്ന നിർമ്മാണ ചെലവാണ് അതിലൊന്ന്. ഒരേ സമയം നൂറുകണക്കിന് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് മുന്നിൽ ഒരുപക്ഷേ പതറിപ്പോകാം. അത്തരം ആക്രമണങ്ങളെ നേരിടാൻ ഇസ്രയേലിന് ഡേവിഡ് സ്ലിഗ്, ആരോ സിസ്റ്റം തുടങ്ങിയ മറ്റ് സംവിധാനങ്ങളുണ്ട്. അതുപോലെ ഒറ്റയ്ക്ക് എല്ലാം രക്ഷിക്കുന്ന ഒരു മാന്ത്രിക വലയവുമല്ല, എല്ലാ വ്യോമപ്രതിരോധ സംവിധാനങ്ങളും ഒരുമിച്ച് പ്രവർച്ചിത്താൽ മാത്രമേ അയൺ ഡോമിന്റെ കരുത്തും പുറത്ത് വരൂ. ഇന്ത്യയുടെ എതിരാളികളിൽ എല്ലാത്തരം ആയുധങ്ങളും ആവനാഴിയിലുള്ള ചൈനയോട് നേരിട്ട് മുട്ടാതിരിക്കുകയും പാകിസ്ഥാനെ വലിയൊരു പരിധി വരെ ഒതുക്കി നിർത്താൻ ഈ പുതിയ സംവിധാനങ്ങളെ ഉപയോഗിക്കാൻ കഴിയുകയും ചെയ്താൽ നമ്മുടെ പ്രതിരോധ മേഖലയ്ക്ക് വരും നാളുകളിൽ പോർക്കളത്തിൽ വലിയ ആത്മവിശ്വാസം നൽകാൻ ഈ കരാർ കൊണ്ട് സാധിക്കുമെന്നുറപ്പ്.






