തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മറിയ ഉമ്മൻ മത്സരത്തിന് ഇറങ്ങുമോയെന്ന ചോദ്യം കോൺഗ്രസിൽ ഉയരുന്നു. കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ സീറ്റുകളിലേക്കാണ് മറിയയുടെ പേരുയർന്നത്.
പരസ്യമായി സീറ്റ് ആവശ്യപ്പെടുകയോ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ അവർ തയ്യാറാകുമെന്നാണ് സൂചന.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ ചാണ്ടി ഉമ്മന്റെയും മറിയയുടെയും നേതൃത്വത്തിലാണ് ഇപ്പോൾ നടക്കുന്നത്. മറിയ നടത്തുന്ന സാമൂഹികപ്രവർത്തനങ്ങളും മത-സാമൂഹ്യ നേതാക്കളെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.
ഇതേസമയം കുടുംബത്തിൽനിന്ന് ഒരാളേമത്സരരംഗത്തുണ്ടാകൂവെന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ, മറിയയുടെ രാഷ്ട്രീയപ്രവേശനത്തോടുള്ള അനിഷ്ടം നേരത്തേപ്രകടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ചുവന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയുടെ രണ്ട് മക്കൾ മത്സരിക്കാൻ യോഗ്യരാണെന്ന് വരുന്നത് അഭിമാനകരമല്ലേയെന്നായിരുന്നു മറുപടി.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ അഭിപ്രായവ്യത്യാസത്തിന് കാരണമാകുമെങ്കിൽ മറിയയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ചർച്ച ചെയ്യുകയേ വേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.






