ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി മേഖലകൾ ഉൾപ്പെടെ ചില ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണം നടന്നതായി ഇസ്രയേൽ മാധ്യമങ്ങളും സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന സൂചനകളുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് യുദ്ധഭീതിയുയർന്നിരിക്കുകയാണ്. മറുപടി ആക്രമണ സാധ്യത മുന്നിൽകണ്ട് ഇസ്രയേൽ രാജ്യവ്യാപകമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടാകാമെന്ന വിലയിരുത്തലിനെ തുടർന്ന് പല ഭാഗങ്ങളിലും സൈറണുകൾ മുഴങ്ങി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി.
ഇസ്രയേലിലെ ഹോം ഫ്രണ്ട് കമാൻഡ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുയോഗങ്ങൾ, അനാവശ്യ പ്രവർത്തനങ്ങൾ എന്നിവ താത്കാലികമായി നിർത്തിവെച്ചു. അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ യാത്രകൾ ഒഴിവാക്കാനും ബങ്കറുകൾക്ക് സമീപം തുടരാനും ജനങ്ങളോട് സൈന്യം അഭ്യർത്ഥിച്ചു.
“ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുത്തുള്ള സുരക്ഷാ നടപടികളാണിത്,” എന്നാണ് ഐ.ഡി.എഫ് വ്യക്തമാക്കിയത്. നിലവിൽ പ്രത്യാക്രമണ വിവരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയിൽ ഉറ്റുനോക്കുകയാണ് ലോകം.






