ബെയ്റൂത്ത്: തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കങ്ങൾ ശക്തമാക്കി ഇസ്രയേൽ. ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത നീക്കങ്ങൾ അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ലെബനനിലേക്കുള്ള ആക്രമണം ഇസ്രയേൽ കടുപ്പിച്ചത്.
ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. തെക്കൻ ലെബനനിലെ വലിയൊരു പ്രദേശം കൈവശപ്പെടുത്തി ലിതാനി നദിവരെ ‘സുരക്ഷാ മേഖല’ രൂപീകരിക്കാനാണ് പദ്ധതി.
അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനങ്ങളിലൂടെ അവ തകർക്കുന്ന രീതിയാണ് സൈന്യം പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ്‌ബെ, നഖുറ, ദൈർ സെര്യൻ തുടങ്ങിയ ഗ്രാമങ്ങളിൽ ഇതിനകം സ്ഫോടനങ്ങൾ നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. മറ്റ് പല അതിർത്തി പ്രദേശങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗാസയിലെ റഫയും ബെയ്ത് ഹനൂനും മേഖലകളിൽ നടപ്പാക്കിയ മാതൃകയിൽ അതിർത്തി ഗ്രാമങ്ങൾ മുഴുവൻ നശിപ്പിക്കണമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




