ഇടുക്കി: മദ്യലഹരിയിൽ പിതാവിന്റെ ക്രൂരമർദനമേറ്റ് 15കാരന് പരിക്ക്. ഉടുമ്പന്നൂർ തൊഴുത്തുംപള്ളി സ്വദേശിയായ അൻഷാദ് (15) വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് നജീബിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നജീബ് കസേരയും കാപ്പിവടിയും ഉപയോഗിച്ച് മകനെ ആക്രമിച്ചതായി പറയുന്നു. കുട്ടിയുടെ കൈക്കും പുറത്തിനും ഉൾപ്പെടെ പരിക്കേറ്റു. കുട്ടി വൈകി വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് വഴിമാറിയതെന്ന് മാതാവ് പറഞ്ഞു.
തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റിയതിനാൽ വലിയ പരിക്ക് ഒഴിവായതായും അവർ വ്യക്തമാക്കി. ആക്രമണത്തിനിടെ അയൽവാസികൾ ഇടപെട്ടതോടെ കുട്ടി മതിൽ ചാടി റോഡിലൂടെ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് മെമ്പറെയും പോലീസിനെയും വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ കരിമണ്ണൂർ പോലീസ് മൊഴിയെടുത്ത് കേസെടുത്തു. നജീബ് മദ്യപിച്ച് മകനെ സ്ഥിരമായി മർദിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.




