കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് റിട്ട. ഡോക്ടറുടെ വീട്ടുവളപ്പിൽ മുൻ തൊഴിലാളി കാറിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ ചെങ്ങളം സ്വദേശി ചെല്ലപ്പൻ (84) ചികിത്സയിലിരിക്കെ മരിച്ചു.
തിങ്കളാഴ്ച രാവിലെ ഗാന്ധിനഗർ ‘അഞ്ചേരിൽ ഗാർഡൻ’ എന്ന വീട്ടിലാണ് സംഭവം നടന്നത്. എൻഡോക്രൈനോളജി വിഭാഗം മുൻ മേധാവി ഡോ. സി.ആർ. ജയകുമാറിന്റെ വീട്ടിൽ മുൻ തൊഴിലാളിയായ ചെല്ലപ്പൻ കന്നാസിൽ കൊണ്ടുവന്ന പെട്രോളൊഴിച്ച് പോർച്ചിൽ നിർത്തിയിരുന്ന കാറിന് തീയിടുകയായിരുന്നു. ഇതോടെ വാഹനം പൂർണമായി കത്തിനശിച്ചു.
സംഭവത്തിനിടെ തീ പടർന്ന് ചെല്ലപ്പനും ഗുരുതരമായി പൊള്ളലേറ്റു. 95 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹത്തെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.
14 വർഷമായി ഡോക്ടറുടെ വീട്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തിരുന്ന ചെല്ലപ്പൻ, മാർച്ചിൽ ജോലി അവസാനിപ്പിക്കുമെന്ന് അറിയിക്കുകയും ഡോക്ടർ അദ്ദേഹത്തിന് പണം നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്.
സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോട്ടയം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘവും സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.




