റാമല്ല: മധ്യ വെസ്റ്റ് ബാങ്കിലെ ദേർ ഇസ്തിയയ്ക്കടുത്തുള്ള പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ. ഖുര്‍ആൻ പകർപ്പുകൾ കത്തിക്കുകയും പള്ളിയുടെ ചുവരുകളിൽ ആക്ഷേപ സന്ദേശങ്ങൾ എഴുതുകയും ചെയ്തു. മതസ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതിന്റെ ഉദാഹരണമായാണ് സംഭവത്തെ വിലയിരുത്തുന്നത്.
ഫലസ്തീൻ മതകാര്യ മന്ത്രാലയം ആക്രമണം ശക്തമായി അപലപിക്കുകയും ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്നും അറിയിച്ചു. ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര ഇസ്‌ലാമിക് സംഘടനകളുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
റമല്ലയ്ക്കു വടക്കുള്ള സിൻജിൽ പട്ടണത്തിലും കുടിയേറ്റക്കാരുടെ ആക്രമണം നടന്നു. വെസ്റ്റ് ബാങ്കിൽ, പ്രത്യേകിച്ച് ഒലിവ് വിളവെടുപ്പ് സീസണിൽ, കുടിയേറ്റക്കാരുടെ അക്രമം വൻതോതിൽ ഉയർന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്.
യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പ്രകാരം 39 ദിവസത്തിനിടെ 324 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒലിവ് മരങ്ങൾ നശിപ്പിക്കൽ, വിളകൾ മോഷ്ടിക്കൽ, കർഷകരെ ഭീഷണിപ്പെടുത്തൽ എന്നിവ ഇതിലുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെ അനധികൃത ഔട്ട്‌പോസ്റ്റുകളിൽ നിന്ന് സംഘടിത രീതിയിലാണ് ഈ ആക്രമണങ്ങൾ നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.



